ഹെല്‍ത്തി കേരള പരിശോധന: ഗുരുവായൂരിൽ ഹോട്ടല്‍ അടപ്പിച്ചു
ഗുരുവായൂര്‍: ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഗുരുവായൂര്‍ നഗരസഭയിലെ തമ്പുരാന്‍പടിയിലുള്ള ഹോട്ടല്‍ ഫ്രഷ് ആന്റ് ലൈഫ് അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥാപനം നടത്തിയതിനാണ് പബ്ലിക്ക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് പ്രകാരം സ്ഥാപനം അടച്ചുപൂട്ടിയതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പേരകം, തമ്പുരാന്‍പടി, ചൊവ്വല്ലൂര്‍പടി മേഖലകളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ ബംഗാളി സ്വദേശിയില്‍ നിന്ന് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കിയിട്ടുണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ എടുക്കാതെ കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
ഹെല്‍ത്ത് ഓഫിസര്‍ ഇന്‍ ചാര്‍ജ് സോണി വര്‍ഗിസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.ബി. ബിജു, കെ. രാംകുമാര്‍, എ.എച്ച് അസീബ്, വി. യൂനസ്, അനീഷ്മ ബാലന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.