
ഫിഷറീസ് – ഓഷ്യൻ നോളജ് സെന്റർ ഉത്ഘാടനം ചെയ്തു.

ചാവക്കാട് : ചാവക്കാട് ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ കാമ്പസിൽ പ്രവർത്തനം ആരംഭിച്ച നോളജ് സെന്റർ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഫിഷറീസ് സമുദ്രപഠന രംഗത്ത് സ്‌ഥാപിക്കപ്പെട്ട ആദ്യ സർവകലാശാലയായ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല കുഫോസിന്റെ കീഴിലാണ് നോളജ് സെന്റർ ആരംഭിച്ചത്.

കുഫോസിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമായി ഉപയോഗിക്കാം എന്ന ആശയത്തിൽ നിന്നുമാണ് ചാവക്കാട് ഫിഷറീസ് ഓഷ്യൻ വിജ്ഞാനകേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.. മത്സ്യ ബന്ധന മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി സംരംഭകരേയും മേഖലക്ക് അനുയോജ്യമായ വിദഗ്‌ദരെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോളജ് സെന്റർ ആരംഭിക്കുന്നത്.

എൻ.കെ അക്ബർ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടറുകൾ, ഫർണീച്ചറുകൾ എന്നിവയും സജ്ജമാക്കി.

ചടങ്ങിൽ എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. എം.കെ സജീവൻ, കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ, ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ എ.എച്ച് അക്ബർ, വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. യതീന്ദ്രദാസ്, ലിഷ മാത്രംകോട്, കെ.എച്ച്. സലാം, സഫൂറ ബക്കർ, കെ. ആർ. രഞ്ജിത്കുമാർ, നഗരസഭ കൗൺസിലർമാരായ ഷീജ പ്രശാന്ത്, സി.എ ഗോപപ്രതാപൻ, മത്സ്യഫെഡ് സംസ്ഥാന ഭരണസമിതി അംഗം ഷീല രാജ്‌കമൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി സീമ, മത്സ്യഫെഡ് ജില്ലാ മാനേജർ കെ സുജ, തദ്ദേശസ്വയംഭരണവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സ്‌മിത, ചാവക്കാട് നഗരസഭ സെക്രട്ടറി ആകാശ്, ചാവക്കാട് ജി.ആർ.എഫ്.ടി.എച്ച്.എസ് ഹെഡ്‌മിസ്ട്രസ്സ് ഷിജ തുടങ്ങിയവർ സംസാരിച്ചു. കുഫോസ് രജിസ്ട്രാർ ഡോ. കെ ദിനേശ് സ്വാഗതവും കുഫോസ് വിജ്ഞാനകേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. സി.പി ഷാജി നന്ദിയും പറഞ്ഞു.

തൃശൂർ മത്സ്യഫെഡിന് കീഴിൽ ആരംഭിച്ച സഞ്ചരിക്കുന്ന ‘അന്തിപച്ച’ മത്സ്യവിപണന വാഹനം എൻ. കെ അക്ബർ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. എൻ.കെ അക്ബർ എം.എൽ.എയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യ വിപണന വാഹനം സജ്ജമാക്കിയത്. കടൽ, കായൽ മത്സ്യങ്ങളുടെ വിപണനത്തിന് പുറമെ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണന സാധ്യത ഉപയോഗപ്പെടുത്താൻ ലക്ഷ്യം വച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
